പടിഞ്ഞാറന്‍ സഹാറയുടെ പ്രിയ കവി മുഹമ്മദ് മുസ്തഫാ സലീം അന്തരിച്ചിട്ട് ഒരു വര്‍ഷം തികയാനിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത ചെറിയ പത്രക്കോളങ്ങളിലൊതുങ്ങിയെങ്കിലും അദ്ദേഹമെഴുതിയ കവിതകളുടെ മാസ്മരികത ഇന്നും അവിടത്തെ യുവതലമുറകളെ, നഷ്ടപ്പെട്ടുപോയ അവരുടെ ഭൂമികയെപ്പറ്റി നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
പടിഞ്ഞാറന്‍ അള്‍ജീരിയയിലെ ഊഷരമായൊരു പ്രദേശമായ തിന്‍ദോഫിലെ അഭയാര്‍ഥി ക്യാമ്പുകളിലായിരുന്നു ബാദി എന്നറിപ്പെടുന്ന ആ വൃദ്ധകവിയുടെ അവസാനകാലം. 1975-ല്‍ പടിഞ്ഞാറന്‍ സഹാറയിലെ മൊറോക്കോയുടെ അധിനിവേശത്തെത്തുടര്‍ന്ന് മറ്റനേകം അഭയാര്‍ഥികളെപ്പോലെ അദ്ദേഹത്തിനും തന്റെ കിടപ്പാടം നഷ്ടമാകുകയായിരുന്നു.
വിഭവശേഷിയുടെ കുറവ്, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍, എഴുത്തുകള്‍ പ്രസിദ്ധീകരിക്കാനുള്ള തടസ്സങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രതിബന്ധങ്ങള്‍ അദ്ദേഹത്തിന് മുമ്പിലുണ്ടായിട്ടും അതിനെയെല്ലാം കൂട്ടംകൂടിയുള്ള പാരായണങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ കവിതകള്‍ അതിജീവിച്ചത്. അറബിഭാഷയുടെ ഒരു പ്രത്യേക വകഭേദമായ ഹസനിയ്യാ അറബിയിലാണ് സഹാറവീ കവിതകള്‍ എന്നതിനാല്‍ അതറിയുന്ന ആളുകള്‍ക്കിടയില്‍ മാത്രമേ അതിന് പ്രചാരമുണ്ടായിരുന്നുള്ളൂ.
Also read: ഗള്‍ഫ് പ്രതിസന്ധിയും യു.എന്നിന്റെ ഇടപെടലും
ഹസനിയ്യാ പാരമ്പര്യത്തിന്റെ മറ്റേതു സാംസ്‌കാരികരൂപങ്ങളെയും പോലെ അധിനിവിഷ്ട പ്രദേശങ്ങളില്‍ അതും അടിച്ചമര്‍ത്തപ്പെട്ടു. ആംനസ്റ്റി ഇന്റര്‍നാഷനല്‍ പടിഞ്ഞാറന്‍ സഹാറയെപ്പറ്റി എഴുതിയതിങ്ങനെയാണ്: ‘സമാധാനപരമായി തങ്ങളുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്ന മാധ്യമപ്രവര്‍ത്തകരെയും ബ്ലോഗര്‍മാരെയും കലാകാരന്മാരെയുമെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപമാനിച്ചുവെന്ന് കാട്ടി അഞ്ചുവര്‍ഷത്തോളം തടവിന് വിധിച്ചും മറ്റുള്ളവരെ ചാരപ്രവര്‍ത്തനത്തിലൂടെയും മറ്റും പിന്തുടര്‍ന്നും സമ്മര്‍ദ്ദം ചെലുത്തി നിശബ്ദരാക്കുകയാണ് അധികാരകേന്ദ്രങ്ങള്‍.
കവികള്‍ക്കെതിരെയുള്ള ഭരണകൂട ഹിംസകള്‍ വെളിപ്പെട്ടത് ആലിയാത് സുലെം എന്ന കവിയത്രിയുടെ അനുഭവങ്ങളിലൂടെയാണ്. അജ്ഞാതനാമത്തില്‍ വെബ്‌സൈറ്റിലൂടെ കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്ന അവരെ പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് അവരുടെ വീട്ടില്‍ നിരന്തരം റെയ്ഡുകളുണ്ടാവുകയും തെരുവുകളില്‍ പോലീസ് അവരെ പിന്തുടരുകയും ചെയ്തു. ഇതുസഹിക്കവയ്യാതെയാണ് കവിയെന്ന പദവിയുപേക്ഷിച്ച് മറ്റു പല അഭയാര്‍ഥികളെയും പോലെ നിശബ്ദയാകാന്‍ അവര്‍ തീരുമാനിച്ചത്.
പല സഹാറവികള്‍ക്കുപോലുമറിയാത്ത, മരുഭൂമിയിലെ ബദൂയിന്‍ പാരമ്പര്യങ്ങളുടെ ദുഃഖസാന്ദ്രമായ സൗന്ദര്യത്തെ പുനര്‍സൃഷ്ടിക്കുന്ന മികച്ചൊരു കവിതയാണ് ബാദിയുടെ തിഷ്വാഷ് എന്ന കവിത. എന്നേക്കുമായി നഷ്ടപ്പെട്ടൊരു പൈതൃകത്തിനുള്ള ചരമക്കുറിപ്പാണത്. അതിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെത്തന്നെ, ഭൂതകാലത്തെ ഓര്‍ക്കുന്നതിന്റെ സുഖത്തെപ്പറ്റിയാണ് ആ കവിത. ഇനിയും ഏറെ ഖനിച്ചെടുക്കാനുള്ള പദസമ്പത്താണ് ആ കവിതയുടെ വേറൊരു പ്രത്യേകത. സെറെയ് എന്നാല്‍ വെളുക്കും മുമ്പുള്ള യാത്ര എന്നും തോര്‍ദ എന്നാല്‍ മഴക്കുശേഷം മരുഭുമിയുടെ മധ്യത്തില്‍ വെള്ളമെടുക്കാന്‍ വേണ്ടി കുഴിക്കുന്ന ചെറിയ കുഴിയുടെ പേരുമാണ്.
വറ്റിവരണ്ട നദികളുടെ മാറത്ത് സമാന്തരമായ പാറകള്‍ക്കിടയില്‍ രൂപപ്പെടുന്ന ചെറിയ കുളങ്ങളെ വിളിക്കുന്നത് അസ്ഗീഗ് എന്നാണ്. നാല്‍പത്തഞ്ചു വര്‍ഷം പിന്നിടുന്ന നിര്‍ബന്ധിത പാലായനത്തിനു ശേഷം സഹാറവീ വാമൊഴി ഭാഷാപാരമ്പര്യത്തിന്റെ വലിയൊരു പങ്കും എന്നോ വിസ്മൃതമായിട്ടുണ്ടെങ്കിലും ഈ കവിതാപാരായണങ്ങളെല്ലാം അവരുടെ ചെറുത്തുനില്‍പ്പിന്റെ കൂടി ഭാഗമാണ്. മഞ്ഞിന്റെ നൂറുവാക്കുകള്‍ എന്നൊക്കെയുള്ളപോലെ അവരുടെ ഭാഷ തര്‍ജമ ചെയ്യുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ജോലിയാണ്.
Also read: ഹിജാബ് വിരുദ്ധതയും ജെന്‍റേര്‍ഡ് ഇസ്ലാമോഫോബിയയും
എന്തായാലും ഈ വിസ്മൃതമായ ഭൂമികകളെയും വിനഷ്ടമായ ജ്ഞാനത്തെയും കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകള്‍ ബാദിയെ സംബന്ധിച്ചിടത്തോളം ഒരു പുണ്യകരമായ ദൗത്യമായിരുന്നു. അദ്ദേഹം ഒരു കവിതയില്‍ പറയുന്നതിങ്ങനെ: ഒട്ടേറെ വേദനകള്‍ക്കുശേഷവും എനിക്ക് അല്‍ജുആദിലൂടെ നടക്കാനാവുന്നില്ല. ആ പ്രദേശങ്ങളുടെ പേരുച്ചരിക്കുന്നതു തന്നെ എന്നെ അവിടേക്ക് അടുപ്പിക്കുന്നുണ്ട്. മരുഭൂജീവിതത്തിന്റെ മധുരമായോര്‍മകള്‍ 1936-ല്‍ ഓസര്‍ദ് പട്ടണത്തില്‍ ഒരു ആട്ടിടയ കുടുംബത്തില്‍ ജനിച്ച ബാദി ആ പ്രദേശത്തെ സ്ത്രീകളില്‍ നിന്നാണ് കവിതയും പാട്ടുകളുമെല്ലാം അഭ്യസിച്ചത്.
ലിബിയ, അള്‍ജീരിയ, മൗറിത്താനിയ പോലുള്ള നാടുകളിലേക്ക് സഞ്ചരിച്ച അദ്ദേഹം ഒരു വരള്‍ച്ചയെത്തുടര്‍ന്ന് തന്റെ കൂട്ടംവിട്ട് സ്പാനിഷ് സൈന്യത്തില്‍ ചേരുകയുണ്ടായി. ‘ആളുകള്‍ പ്രതീക്ഷിച്ചതല്ല ഒരിക്കലും അദ്ദേഹം എഴുതിയത്’- അദ്ദേഹത്തിന്റെ പുത്രി സുമയ്യ പറയുന്നു. മാനുഷികതയെപ്പറ്റിയും എങ്ങനെ മനുഷ്യനാകാമെന്നുമാണ് കവികള്‍ സാധാരണ സംസാരിക്കാറ്. എന്നാല്‍ ശരിയായ കവിതയെന്നാല്‍ സത്യത്തോടു നീതിപുലര്‍ത്തുകയും അനുഭവങ്ങളോട് വിശ്വാസ്യത തോന്നിക്കുന്നവയുമാണ്. തന്റെ പിതാവിനെ തനിക്കുതന്നെ കൂടുതലറിയാന്‍ പറ്റിയില്ലെന്ന് അവര്‍ പറയുന്നു. ‘മാതാപിതാക്കളോട് എന്തിനെക്കുറിച്ചും സംസാരിക്കാനാവില്ലെന്നത് ഞങ്ങള്‍ക്കിടയിലുള്ള ഒരു വിചിത്ര ആചാരമാണ്. അവരുടെ യഥാര്‍ത്ഥ അനുഭവങ്ങളെപ്പറ്റി ഞങ്ങള്‍ക്കവരോട് ചോദിക്കാനാവില്ല. ബാദി മറ്റുള്ളവരേക്കാള്‍ കൂടുതല്‍ തുറന്ന പ്രകൃതക്കാരനായിരുന്നെങ്കിലും ആചാരങ്ങളുടെ കാര്യത്തില്‍ അദ്ദേഹവും കണിശക്കാരനായിരുന്നു. പുതിയ എന്തിനോടും അദ്ദേഹത്തിന് ശത്രുതയായിരുന്നു. മൊറോക്കോക്കാരെക്കാള്‍ അദ്ദേഹം വെറുത്തത് യുവതലമുറയെയാണ്.’
പിതാവ് കാല്‍പനികമായി എഴുതിക്കൊണ്ടിരുന്ന തന്റെ ദേശത്തെപ്പറ്റി ആ പുത്രിക്ക് വലിയ ബോധ്യമുണ്ടായിരുന്നില്ല. 2011-ലാണ് സഹറാവികള്‍ അല്‍ബദീര്‍ എന്നു വിളിക്കുന്ന നാട്ടിന്‍പുറത്തേക്ക് അവര്‍ പിതാവിനെ ഒരു യാത്രയില്‍ അനുഗമിച്ചത്. പടിഞ്ഞാറന്‍ സഹാറയുടെ ഇരുപതുശതമാനം മാത്രമാണ് ഈ ഭാഗം. ബാക്കിയുള്ള ഭൂരിഭാഗം സ്ഥലത്തും മൊറോക്കോ വലിയ സംരക്ഷണമതിലുകള്‍ തീര്‍ത്ത് അടക്കിവെച്ചിരിക്കുകയാണ്. അവിടെയെത്തിയപ്പോള്‍ തികച്ചും അപരിചിതമായ ഒരു ദേശത്ത് എത്തിച്ചേര്‍ന്ന പ്രതീതിയായിരുന്നു അവര്‍ക്ക്. എന്നാല്‍ പിതാവാകട്ടെ ആ മണ്ണിലെ തന്റെ ഭൂതകാലമോര്‍ത്ത് കണ്ണീര്‍വാര്‍ത്തു. ഈ യാത്രക്കുശേഷമാണ് തന്റെ മരുഭൂമിയിലെ മധുരതരമായ ജീവിതത്തെപ്പറ്റി ഓര്‍മിച്ചുകൊണ്ട് അദ്ദേഹം തിഷ്വാഷ് എന്ന കവിതയെഴുതുന്നത്.
ഇംഗ്ലീഷ് കവി ജോണ്‍ കീറ്റ്‌സ് തന്റെ കവിതകളിലുടെ തിരിച്ചുനടക്കുന്നതുപോലെ. തികച്ചും വ്യത്യസ്തമായൊരു സന്ദര്‍ഭ, സാഹചര്യത്തിലേക്ക് അവിടത്തെ കാഴ്ചകളെയും ശബ്ദങ്ങളെയും മണങ്ങളെയും കുറിച്ചുള്ള ഓര്‍മകളിലൂടെ പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകുകയാണ് കവി. ഇന്ദ്രീയമായ ഓര്‍മകളിലൂടൊണ് ബാദി തന്റെ പഴയ ലോകത്തെ വീണ്ടെടുക്കുന്നത്. അവിടെത്തുമ്പോള്‍ കുഴിമാടത്തിനടുത്ത് മറഞ്ഞിരിക്കുന്ന മൃഗത്തെയും അതിനടുത്തുള്ള എല്ലുകളെയും അദ്ദേഹത്തിന് മണത്തറിയാനാവുന്നുണ്ട്. മരണത്തിന്റെ മുഖം അദ്ദേഹത്തിന്റെ സാങ്കല്‍പികമായ യാത്രകളെ തടസപ്പെടുത്തുന്നു. എല്ലാം തന്റെ മനസ്സിനെ വഞ്ചിക്കുന്ന മായകളെപ്പോലെയാണെന്ന് അദ്ദേഹമെഴുതുമ്പോള്‍ കീറ്റ്‌സിനോട് സമാനമായ ഒരു തിരിച്ചറിവിലേക്ക് അദ്ദേഹം എത്തിപ്പെടുന്നു.
Also read: മനസ്സില്‍ ആനന്ദമുള്ളവര്‍ പതിവാക്കുന്ന ഏഴ് കാര്യങ്ങള്‍
വര്‍ത്തമാനത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ബാദി മുമ്പിലെ ശൂ ന്യതയോട് ചോദിക്കുന്നതിങ്ങനെ: എങ്ങനെയാണ് നിനക്കിതൊന്നും ഓര്‍ക്കാതിരിക്കാനാവുന്നത്. വായനക്കാരനു വേണ്ടി അദ്ദേഹം മറുപടി പറയുന്നു: അതിപ്പോള്‍ നമ്മളോടൊപ്പമില്ല തിഷ്വാഷിന് അതിനെ തിരിച്ചുപിടിക്കാനാകുമെങ്കില്‍ എന്റെ തിഷ്വാഷിലൊരു മാറ്റം വരുത്താന്‍ അതിന് കഴിഞ്ഞേനെ… ബാദിയുടെ തിഷ്വാഷ് വിസ്മൃതിയിലാണ്ട തന്റെ ഭൂതത്തെ വീണ്ടെടുക്കുന്നത് രണ്ടു തരത്തിലാണ്. ഇല്ലായ്മയുടെ ദുഃഖവാതില്‍ തുറക്കുന്നതോടൊപ്പം അത് നിമിഷനേരത്തേക്കെങ്കിലും നഷ്ടപ്പെട്ടുപോയ പാരമ്പര്യത്തിന് ജീവന്‍ നല്‍കുകയും ചെയ്യുന്നു. സൂര്യന്‍ നമ്മുടെ കണ്‍തടങ്ങളിലേക്കുയരുന്നതിന് മുമ്പ് ഉയരുന്ന ഒട്ടകങ്ങള്‍ വാലിട്ടടിക്കുന്ന ശബ്ദത്തില്‍ നമുക്കത് കേള്‍ക്കാം. കിണറിന്റെ വായയിലെ നനഞ്ഞ മണലില്‍ നമ്മള്‍ കവിയോടൊപ്പം ഉറങ്ങുകയും മരുഭുമിയിലെ ഔഷധസസ്യങ്ങളിട്ട ചായ നുകരുകയും ചെയ്യുന്നു.
ക്യാമ്പുകളിലെ അറബി ഭാഷാശൈലിയില്‍ മാത്രം സംസാരിക്കാനറിയുന്ന തന്റെ മകള്‍ക്കുപോലും അന്യമായ ആചാരങ്ങളും വൈവിധ്യങ്ങളുമാണ് അദ്ദേഹം തന്റെ കവിതയിലുടെ അവതരിപ്പിക്കുന്നത്. യുദ്ധത്തിനുമുമ്പുള്ള പാരമ്പര്യ കവിതയിലുള്ള പോലെ, അതിന്റെ സൗന്ദര്യശാസ്ത്രത്തിനു പുറമേ അറിവിനെ സൂക്ഷിച്ചുവെക്കുക എന്നൊരു കര്‍മംകൂടി അദ്ദേഹത്തിന്റെ കവിതകള്‍ നിര്‍വഹിക്കുന്നുണ്ട്. കവിതയും പാട്ടും ഈ വര്‍ഷം ഫെബ്രുവരിയില്‍ പടിഞ്ഞാറന്‍ സഹാറയിലെ തിന്‍ദൗഫിലുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ ചില സാംസ്‌കാരികാഘോഷ പരിപാടികള്‍ നടക്കുകയുണ്ടായി. 1976-ലെ സഹ്‌റാവി അറബ് ഡെമോക്രാറ്റിക് റിപ്പബ്ലികിന്റെ പ്രഖ്യാപനത്തിന്റെ സ്മരണക്കാണ് ഈ പരിപാടി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്. എല്ലാ കവികളും ഒരുമിച്ചുകൂടി തങ്ങളുടെ കവിതകള്‍ പാടിപ്പറയുന്ന അഞ്ചു മണിക്കൂറോളം നീണ്ട പരിപാടിയും ഇതിന്റെ ഭാഗമാണ്. മറ്റേതിനേക്കാളും കൂടുതല്‍ തങ്ങള്‍ കവിതയിലൂടെയാണ് അടയാളപ്പെട്ടിരിക്കുന്നതെന്ന് തന്റെ സഹറാവീ സ്വത്വത്തെക്കുറിച്ച് ഒരു യുവ സഹ്‌റാവീ ആക്ടിവിസ്റ്റ് പറയുന്നു.
ആടുമേക്കുന്ന, നാടോടിജനതയായതുകൊണ്ടു തന്നെ ആ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ് ലേഘ്‌ന എന്നറിയപ്പെടുന്ന ഈ പാട്ടും കവിതയും. ഏതൊരു വാമൊഴിക്കവിതാരീതികളെയും പോലെ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഒരു മാറ്റവും സംഭവിക്കാത്ത കണിശമായ ചട്ടക്കൂടുകളും നിയമങ്ങളുമാണ് ഈ കവിതക്കുമുള്ളത്. പകുതിവരിയുടെ നീളമുള്ള രണ്ടുവരികളില്‍ ഒരു പോലെ കോര്‍വയില്‍ അവസാനിക്കുന്നവയായിരിക്കണം അവ.
Also read: ഹ്യൂമൻ റൈറ്റ്സ് വാച്ചും സൗദിയുടെ വിമൻ 20 ഉച്ചകോടിയും
സഹറാവീ കവിതയെപ്പറ്റി ഗവേഷണം നടത്തുന്ന മുസ്തഫാ കത്താബ് പറയുന്നതിങ്ങനെ: ഓരോ അരവരിയുടെയും അവസാനമുള്ള വ്യഞ്ജനാക്ഷരത്തിനനുസരിച്ചാണ് കവിതയുടെ കോര്‍വ (rhyme) രൂപപ്പെടുത്തുന്നത്. മേല്‍പറഞ്ഞ സാംസ്‌കാരിക കവി സമ്മേളനം തിരിച്ചുകൊണ്ടുവന്നത് കൂട്ടായിരുന്ന് കവിത ചൊല്ലുക, കേള്‍ക്കുക വരികളെ വിലയിരുത്തുക പോലുള്ള പാരമ്പര്യശൈലികളെയാണ്. കോളനിവല്‍കരണത്തിന് മുമ്പ്, അത് നിര്‍വഹിച്ചിരുന്നത് മരുഭൂമിയിലെ ഒട്ടകമേച്ചിലുകാരെയും ആട്ടിടയന്‍മാരെയുമെല്ലാം സഹായിക്കുന്ന തരത്തില്‍ സ്ഥലപ്പേരുകളും മറ്റുമെല്ലാം കൈമാറ്റം ചെയ്യാനും നാടോടി സാഹിത്യത്തെ നിലനിര്‍ത്താനും അറിവും ധാര്‍മികതയുമെല്ലാം കൈമാറാനും മറ്റു ഗോത്രസമൂഹങ്ങളുമായി ഇടപഴകാനുമെല്ലാമായിരുന്നു. മൗറിത്താനിയയിലുള്ളതുപോലെ ഇവിടെ കവിത ഒരു കുലത്തൊഴിലായിരുന്നില്ല. ചിലര്‍ പരമ്പരാഗതമായി കവികളായി മാറുകയും മറ്റു ചിലര്‍ മറ്റുള്ളവരില്‍നിന്ന് കേട്ടും പഠിച്ചും അത് നേടിയെടുക്കുകയും ചെയ്തു.
ലിംഗഭേദമില്ലാതെ, സ്ത്രീകളില്‍ നിന്നും പുരുഷന്‍മാരില്‍ നിന്നുമെല്ലാം കവികളുണ്ട്. എന്നാല്‍, 1970-ഓടു കൂടി കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു. വളര്‍ന്നുവന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ സഹാറയിലെ എല്ലാ ഗോത്രങ്ങളെയും ഒന്നിപ്പിക്കുകയും അള്‍ജീരിയക്കു കിട്ടിയതുപോലെ തങ്ങളുടെ സ്വയംഭരണാവകാശത്തിനായി അവര്‍ സ്‌പെയിനിനോട് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. സ്പാനിഷ് ഏകാധിപതി ജനറല്‍ ഫ്രാങ്കോയുടെ മരണത്തിന് ശേഷം സഹാറന്‍ പ്രദേശത്തെ മൗറിത്താനിയക്കും മൊറോക്കോക്കുമായി യുഎന്‍ വിഭജിക്കുകയുണ്ടായി. ഇത് സ്വാഭാവികമായും യുദ്ധത്തിന് വഴിയൊരുക്കി. അവസാനം 1991ലാണ് യുദ്ധം അവസാനിച്ചത്.
ഈ കാലഘട്ടത്തില്‍ സഹാറവീ കവിതക്കും നാടകീയമായ മാറ്റങ്ങള്‍ സംഭവിച്ചു. അതേ രൂപവും ചിട്ടയുമായിരുന്നുവെങ്കിലും യുദ്ധാനന്തര കവിത സാമൂഹിക പ്രതിബദ്ധതയുള്ള കവിത എന്ന പുതിയൊരു രീതിയെക്കൂടി മുന്നോട്ടുവെച്ചു. ഇപ്പോള്‍ എണ്‍പത് വയസ്സുള്ള അല്‍ഖദ്‌റാ മബ്‌റുക് എന്ന കവിയത്രി തന്റെ തന്നെ കവിതയിലെ ഈ മാറ്റത്തെ തുറന്നുസമ്മതിക്കുന്നുണ്ട്. സ്ത്രീസൗന്ദര്യത്തെപ്പറ്റിയയാണ് തന്റെ ആദ്യകാല കവിതകളെങ്കില്‍ അവര്‍ക്ക് തോക്കുകളുടെ കവിയത്രി എന്നൊക്കെ പേരുകൊടുത്ത കവിതകളാണ് പിന്നീട് അവര്‍ എഴുതിയത്. അറിയപ്പെടുന്ന അവരുടെ കവിതകളിലൊന്ന് ദൃശ്യവല്‍കരിക്കുന്നത് പോളിസാരിയോയുടെ ഗറില്ലാ പോരാളികള്‍ പിടിച്ചെടുത്ത സോവിയറ്റ് ടാങ്കിനെ വര്‍ണിച്ചുകൊണ്ടാണ്.
Also read: ഖുർആൻ പഠനം ഇനി ഈസി
കവിതയുടെ അവസാനത്തില്‍ അവര്‍ ശത്രുവിനെ അഭിസംബോധന ചെയ്യുന്നതിങ്ങനെ: അക്രമികളേ, ഈ ടാങ്കിനും ശത്രുക്കളോട് ദയകാണിക്കാതിരിക്കാനാകുമെന്നും അധിനിവേശക്കാരെയും അവരുടെ യന്ത്രത്തോക്കുകളെയും ചിതറിത്തെറിപ്പിക്കാന്‍ അതിനാകുമെന്നും നിങ്ങള്‍ മറക്കാതിരിക്കുക. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ അവരുടെ രചനകള്‍ ശ്രദ്ധ ചെലുത്തിയത് പോരാളികള്‍ക്ക് ധൈര്യം പകരുക, അക്രമിക്കപ്പെട്ടവരെയും അപകടത്തിലായവരെയും രക്ഷിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നതിനൊക്കെയായിരുന്നു.
1975ല്‍ അത്തരത്തില്‍ രക്ഷപ്പെട്ടവരിലുള്‍പ്പെട്ടു എന്നതായിരുന്നു അതിനെപ്പറ്റി കൂടുതലെഴുതാന്‍ അവരെ പ്രേരിപ്പിച്ചത്. തന്റെ കവിതയെ നാടകീയത കൊണ്ട് ഇത്രമേല്‍ സമ്പന്നമാക്കുന്നത് വിപ്ലവം കൊണ്ടുവരാനാണെന്ന് അവര്‍ പറയുന്നു. യുദ്ധകാലത്തെ കവിത യുദ്ധകാലത്തു പിറന്ന സഹറാവീ കവിതകള്‍ക്ക് അതിന്റേതായ ചില പ്രത്യേകതകളുണ്ട്. അത് പല കോലത്തില്‍ ഭൂതകാലത്ത് മരവിച്ചുകിടക്കുന്നവയാണ്. അത് ഒരിക്കലും പുനസൃഷ്ടിക്കാനാവാത്ത കാലത്തിരുന്നുകൊണ്ട് അതിനെ വായിക്കുന്ന ഇളംതലമുറക്ക് അത് നല്‍കുന്നത് ഒത്തൊരുമയുടെയും ധീരതയുടെയും വിജയകഥകള്‍ക്ക് പുറമേ അത്തരമൊരു കാലത്ത് ജീവിക്കാതിരുന്നതിന്റെ കുറ്റബോധവുമാണ്. മബ്‌റൂകിന്റെ കൊച്ചുമകളും സ്പാനിഷ് പാട്ടുകാരിയുമായ അസീസ ഇബ്രാഹീം ആണ് തന്റെ മുത്തശ്ശിയുടെ കവിതകളെ പുറംലോകത്തെത്തിച്ചത്. കാമ്പുകളില്‍ ജീവിച്ചുമരിച്ച മറിയം ഹസന്‍ എന്ന കവിയത്രിയുടെയും പല കവിതകളും റെക്കോര്‍ഡ് ചെയ്യപ്പെടുകയും അന്താരാഷ്ട്ര തലത്തില്‍ സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ പൊതുവായ അര്‍ഥത്തില്‍ അതിന്റെ വൈവിധ്യമാര്‍ന്ന ചരിത്രമോ അവിടുത്തെ ഭൗമരാഷ്ട്രീയ സംഘട്ടനങ്ങളോ ഒന്നും തന്നെ സഹാറവീ കവിതയെ ഒരു നിലക്കും സഹായിച്ചില്ല. അത് പ്രസിദ്ധീകരിക്കാന്‍ ആളെ കണ്ടെത്തുന്നത് തന്നെ വലിയ വെല്ലുവിളിയാണ്. അതുകൊണ്ട്, ജനങ്ങളിലൂടെ നിലനിന്നുകൊണ്ടാണ് അത് ഇത്രകാലം നിന്നുപോന്നതും. അവര്‍ക്കിപ്പോഴും കവിത അമൂല്യമായൊരു സമ്പത്താണ്. യുദ്ധകാലത്താണ് സമൂഹത്തിലെ അതിന്റെ സ്വാധീനം കൂടുതല്‍ വ്യക്തമായത്.
ഈയിടെ അന്തരിച്ച ഒരു സഹാറവീ കവി പറഞ്ഞതിങ്ങനെയാണ്: ‘പോരാട്ടത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും കാലത്തായിരുന്നു അതിന് കൂടുതല്‍ വളര്‍ച്ച കൈവരിക്കാനായത്. മൊറോക്കോയുടെ യഥാര്‍ഥ മുഖത്തെ വെളിപ്പെടുത്തുന്ന, ഒരു മിസൈലിനും നശിപ്പിച്ചുകളയാനാവാത്ത ഒരായുധമായിരുന്നു അത്.’ ദശകങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും പലായനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ശേഷം, ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ അള്‍ജീരിയയുടെ വിജയത്തിനുശേഷമുണ്ടായ ആഘോഷത്തിനിടെയുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്നത്തെ കവികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം ഇനിയവര്‍ക്ക് എന്തിനെക്കുറിച്ച് എഴുതാനാകുമെന്നാണ്. പലായനത്തിനു ശേഷമുണ്ടായ തലമുറയോട് സ്വാതന്ത്ര്യത്തിനായുള്ള മോഹം ഉപേക്ഷിക്കരുതെന്നാണ് ബെബോയ് അല്‍ഹാജിന്റെ ടു ദി യങ് പീപ്പിള്‍ എന്ന കവിത പറയുന്നത്. യുവജനങ്ങളേ, ശ്രദ്ധിക്കൂ.. നിങ്ങളെന്തുകൊണ്ടാണ് നമ്മുടെ ജന്മനാടിനെ എപ്പോഴും മറന്നുകളയുന്നത്. പരിപാടിയില്‍ കേട്ട കവിതകളെല്ലാം ഹൃദയത്തില്‍ ചെന്നുതറക്കുന്നവയായിരുന്നെന്ന് വാരിദ് പറയുന്നു.
Also read: സമാനതകളില്ലാത്ത മനുഷ്യൻ
യുദ്ധത്തിലെ തങ്ങളുടെ കഷ്ടപ്പാടുകളെപ്പറ്റി സംസാരിക്കുന്ന അവയോരോന്നും ഞങ്ങളുടെ തലമുറ അതിനായി ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ തങ്ങളുടെ വൈഭവവും ഇതിനായി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നാണ് യുവകവിയായ നാദിം പറയുന്നത്. ലിബിയയിലും അള്‍ജീരിയയിലും വിദ്യാഭ്യാസം കരസ്ഥമാക്കിയ അയാള്‍ തന്റെ സമപ്രായക്കാരെ ഉപദേശിക്കുന്നതിങ്ങനെ: നിങ്ങള്‍ പഠിച്ചത് പറഞ്ഞുകൊണ്ടിരിക്കൂ.. നിങ്ങളുടെ വംശത്തിന്റെ ദുരിതങ്ങള്‍ പറയൂ. ലോകം പുറംതിരിഞ്ഞുനില്‍ക്കെ വേദനയും പ്രയാസവും മാത്രം ബാക്കിയായ നമ്മളുടെ ദേശത്തെപ്പറ്റി സംസാരിക്കൂ.. ബാദിയും ബേയിബൂവും ഉറ്റ ചങ്ങാതിമാരായിരുന്നെങ്കിലും ബാദി വ്യത്യസ്തമായൊരു സമീപനമാണ് സ്വീകരിച്ചത്. ആധുനികതേയാട് ശക്തമായ എതിര്‍പ്പായിരുന്നു ബാദിക്ക്. ക്യാമ്പുകളില്‍ വൈഫെ സ്ഥാപിച്ചപ്പോഴും ഇനി നമ്മള്‍ ജന്മനാട്ടിലേക്ക് മടങ്ങിപ്പോകുകയില്ലായിരിക്കും എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ആധുനിക കവിത നമ്മളെ ഒട്ടും പുഷ്ടിപ്പെടുത്താത്ത വെറും പ്രകടനങ്ങള്‍ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഒട്ടും അനുഭാവപൂര്‍ണമല്ലാത്ത പ്രതികരണം. ഇതെല്ലാമുണ്ടായിട്ടും ബാദിയുടെ കവിതകള്‍ പ്രാപഞ്ചികമായ പ്രത്യേകതകളുള്ള സൃഷ്ടികളായി മാറുന്നത് അദ്ദേഹം കവിതയോട് പുലര്‍ത്തിയ മനോഭാവം കൊണ്ടാണ്. തന്റെ ജീവിതത്തോടും തന്റെ അനുവാചകരോടുമെല്ലാം അദ്ദേഹം പൂര്‍ണമായ സത്യസന്ധത പുലര്‍ത്തിയതായിരുന്നു അതിനു കാരണം. അമേരിക്കന്‍ അക്കാദമിക വിചക്ഷണരായ സ്റ്റീഫന്‍ സൂണ്‍സിന്റേയും ജേക്കബ് മന്‍ഡിയുടെയുമെല്ലാം അഭിപ്രായത്തില്‍, നാലുദശകത്തോളമായി മൊറോക്കന്‍ പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന പടിഞ്ഞാറന്‍ സഹാറയെ പ്രതീകാത്മകമായി തുടച്ചുനീക്കിക്കൊണ്ടിരിക്കുന്ന പ്രക്രിയയെ വിളിക്കുന്നത് സാവധാനത്തിലുള്ള വംശഹത്യയെന്നാണ്. തിഷ്വാഷ് പോലുള്ള കവിതകള്‍ അതാണ് സംസാരിക്കുന്നതും. ബാദിയുടെ ഗൃഹാതുരതയുണര്‍ത്തുന്ന കവിതകള്‍ പലതും തന്റെ തലമുറയുടെ ജീവിതരീതികളും സംസ്‌കാരവുമെല്ലാം പുതിയ തലമുറക്കുമുമ്പില്‍ ഫലപ്രദമായി പുനഃസൃഷ്ടിക്കുന്നതില്‍ വിജയം കണ്ടിട്ടുണ്ട്.
വിവ- അഫ്സൽ പിടി മുഹമ്മദ്