‘ഒരു സംഘം മുന്‍കൂട്ടി തീരുമാനിച്ച നിയമവിരുദ്ധ കൊലപാതകം’ എന്നതാണ് Lynching എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. വിചാരണ കൂടാതെ ശിക്ഷ എന്നും മറ്റൊരു വാക്കില്‍ പറയും. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ഇത്തരം സംഭവങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തു നിന്നും കേട്ട് തുടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളില്‍ 1882 നും 1968 നും ഇടയില്‍ 4,743 പേരെ ഈ രീതിയില്‍ കൊലപ്പെടുത്തിയിട്ടുണ്ട് എന്നാണ് ചരിത്രം. കഴിഞ്ഞ 18 വര്‍ഷമായി, ആള്‍ക്കൂട്ട അക്രമവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ അസാധാരണമായ വര്‍ദ്ധനവിനാണ് ഇപപ്പോള്‍ ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്.
മതത്തിന്റെ പേരിലും കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്ന പേരിലുമാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി നടക്കുന്നത്. പശു സംബന്ധിയാണ് ഇതിനു പിന്നിലെ മതം. 2017ല്‍ ഇന്ത്യയിലുടനീളമുള്ള മൃഗ വിപണികളില്‍ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനും വാങ്ങുന്നതിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ശേഷം സുപ്രീം കോടതി വിലക്ക് നീക്കിയെങ്കിലും അതിന്റെ പേരില്‍ ഒരു പുതിയ പശു നിരീക്ഷണ സംഘം നിലവില്‍ വന്നു. ഇന്ത്യയുടെ വിദേശ വരുമാനത്തില്‍ മാംസ കയറ്റുമതിക്കും വലിയ സ്ഥാനമുണ്ട്. ഇന്ത്യയില്‍ ഗോമാംസം ഭക്ഷിക്കുന്നവര്‍ മുസ്ലിംകളാണെന്ന രീതിയില്‍ പല ആരോപണങ്ങളും ഉന്നയിക്കപ്പെട്ടു. മുസ്ലിംകളെയും പശുവിനെയും ഒന്നിച്ചു കണ്ടാല്‍ പശുവിനെ രക്ഷപ്പെടുത്തി മുസ്ലിമിനെ തല്ലിക്കൊല്ലുക എന്ന സംസ്കാരം നാട്ടില്‍ പ്രചരിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചിരുന്നു.
വര്‍ദ്ധിച്ചുവരുന്ന ജനക്കൂട്ട അക്രമങ്ങള്‍ക്കിടയിലും, രാഷ്ട്രീയ വര്‍ഗവും ബ്യൂറോക്രസിയും നിശബ്ദ കാഴ്ചക്കാരായി തുടരുന്നു. ആളുകള്‍ ആ രീതിയില്‍ മരിച്ചു വീഴുമ്പോഴും നമ്മുടെ പ്രധാനമന്ത്രി പലപ്പോഴും അറിയാത്ത പോലെ പ്രതികരിച്ചു. പശു മാംസം കൈയില്‍ വെച്ച് എന്ന ആരോപണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലക്കു പാത്രമായ അഖ്ലാഖിന്റെ കൊലയാളികള്‍ പിന്നെ ഏറ്റുവാങ്ങിയത് വന്‍ സ്വീകരണമാണ്.
ഒഡീഷ, തമിഴ്നാട്, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയി എന്ന പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന്റെ വലിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ വ്യാജമായിരിക്കും. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇത്തരം കള്ളങ്ങള്‍ പെട്ടെന്ന് പ്രചരിപ്പിക്കാന്‍ കഴിയുന്നു എന്നതും ആള്‍ക്കൂട്ട കൊലകള്‍ വര്‍ധിക്കാന്‍ കാരണമാണ്. അതിനിടയിലാണ് മറ്റൊരു കേസ് ഇന്നലെ നാം വായിക്കുന്നത്.
നവവരനായ തബ്രീസ് ജാംഷഡ്പുരിൽനിന്ന്, സ്വദേശമായ സരായ്ഖേലയിലേക്ക് സുഹൃത്തുക്കൾക്കൊപ്പം പോകവെയാണ് ആൾക്കൂട്ടത്തിൻറ ആക്രമണത്തിനിരയായത്. ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച്, വീടിൻറ അഞ്ചു കിലോമീറ്റർ അകലെവെച്ചായിരുന്നു ആക്രമണം. തൂണിൽ കെട്ടിയിട്ട് മണിക്കൂറുകളോളം ഭീകരമർദനത്തിനിരയായ തബ്രീസിനോട് ജയ് ശ്രീരാം, ജയ് ഹനുമാൻ എന്നിങ്ങനെ വിളിക്കാൻ ആവശ്യപ്പെടുന്നത് വിഡിയോയിലുണ്ടായിരുന്നു.
ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ആക്രമിക്കുന്ന ഒരു മാനസിക അവസ്ഥയിലേക്ക് നമ്മുടെ നാട് എത്തിയിരിക്കുന്നു. സംഘ് പരിവാര്‍ ഭരണത്തിന്റെ എല്ലാ മേഖലകളിലും പിടിമുറുക്കി എന്നതും രാജ്യത്തു അവര്‍ക്കെതിരെ കാര്യമായ ഒരു പ്രതിപക്ഷമില്ല എന്നതും അക്രമികളുടെ മനോവീര്യം ഉയര്‍ത്തും. ശേഷം പോലീസ് പോലും അക്രമികളുടെ പക്ഷം ചേരുന്നു എന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്. ജനക്കൂട്ടം നിയമം കയ്യിലെടുക്കുക എന്നത് മോശമായ പ്രവണതയാണ്. എന്തിന്റെ പേരിലായാലും അത് അനുവദിക്കുക വയ്യ. നിയമവും വ്യവസ്ഥകളും നിലനില്‍ക്കുന്ന ഒരു നാട്ടില്‍ നിന്നും അത്തരം വാര്‍ത്തകള്‍ വരിക എന്നത് ജനാധിപത്യ സ്വഭാവത്തിന് തീരെ യോജിച്ചതല്ല. അതിനേക്കാള്‍ ഭയാനകമാണ് നിര്‍ബന്ധിച്ച് ‘ജയ് ശ്രീറാം’ വിളിക്കാന്‍ ആവശ്യപ്പെടുന്നത്. പക്ഷെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ അധികവും മൗനികളാണ്. പാര്‍ലമെന്റില്‍ ഈ വിഷയം അത്ര ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഭരണപക്ഷം വിഷയത്തില്‍ പണ്ടേ മൗനികളാണ് അതെ സമയം അധിക പ്രതിപക്ഷവും അതെ മാര്‍ഗം പിന്തുടരുന്നു എന്നത് തീര്‍ത്തും നമ്മുടെ നാടിന്റെ ശാപമാണ്.
തൂണില്‍ കെട്ടിയിട്ട നിലയില്‍ ജീവനു വേണ്ടി കെഞ്ചുന്ന ഒരു നിസ്സഹായനായ മനുഷ്യ ജീവന് നമ്മുടെ മനസ്സുകളെ ഇളക്കിമറിക്കണം. അയാളുടെ വിശ്വാസവും അനുഷ്ടാനവും നോക്കിയല്ല, മനുഷ്യത്വം എന്നതിന്റെ പേരില്‍. കുറ്റവാളികളെ അറസ്റ്റ് ചെയ്തു എന്നത് നല്ല കാര്യം. പക്ഷെ അത്തരം കുറ്റവാളികള്‍ക്ക് വേണ്ടത്ര ശിക്ഷ ലഭിക്കുന്നില്ല എന്നതാണ് മുഖ്യ വിഷയം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഇത്തരം കൊലകള്‍ പൊതുജനം അംഗീകരിച്ചു എന്നതാണ് സംഘ് പരിവാര്‍ നേടിയ വിജയം സൂചിപ്പിക്കുന്നത് എന്ന് ആക്രമികള്‍ മനസ്സിലാക്കുന്നു. അത് കൊണ്ട് തന്നെ ഇത്തരം ആള്‍ക്കൂട്ട കൊലകളും ആക്രമണങ്ങളും ഭാവിയിലും വര്‍ധിക്കാനാണ് സാധ്യത. നമ്മുടെ ജനാധിപത്യത്തെയും മതേതരത്വത്തെയുമാണ് ആക്രമികള്‍ വെല്ലുവിളിക്കുന്നത് എന്ന ബോധം മൊത്തം നാടിനും നല്ല മനുഷ്യര്‍ക്കും ഉണ്ടാവാത്ത കാലത്തോളം ഇത്തരം വാര്‍ത്തകള്‍ നാം കേള്‍ക്കേണ്ടി വരും തീര്‍ച്ച.