അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് കാലത്ത് ലോകത്ത് പല ചോദ്യങ്ങളും ഉയരുക സ്വാഭാവികമാണ്. അമേരിക്കന്‍ നയങ്ങള്‍ മറ്റു രാജ്യങ്ങളുടെ നയനിലപാടുകളെ കൂടി സ്വാധീനിക്കുന്നു എന്ന കാരണത്താലാണ് മറ്റുള്ള രാജ്യങ്ങളുടെ തിരഞ്ഞെടുപ്പിനേക്കാള്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പിന് പ്രാധാന്യമേറുന്നത്.
അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഗള്‍ഫ് മേഖലയെ എങ്ങിനെ സ്വാധീനിക്കും എന്ന ചോദ്യമാണ് അതിലെ മുഖ്യം. ബൈഡന്റെ ജയം അവിടങ്ങളില്‍ ജനാധിപത്യ ക്രമം കൊണ്ട് വരുവാന്‍ സഹായിക്കുമോ എന്ന ചോദ്യവും ലോക മാധ്യമങ്ങള്‍ ഉയര്‍ത്തുന്നു. അതെ സമയം “ രണ്ടു വൃദ്ധരില്‍ ആരു ജയിച്ചാലും അത് ഇസ്രായേല്‍ അനുകൂല തീരുമാനമാകും” എന്ന രീതിയിലാണ് ഇസ്രയേല്‍ അനുകൂല മാധ്യമങ്ങള്‍ മനസ്സിലാക്കുന്നത്. ആര് ജയിച്ചാലും തോറ്റാലും ഇസ്രയേല്‍ സുരക്ഷിതമാണ്. ഒബാമയുടെ കീഴില്‍ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ച വ്യക്തിയാണ് ബൈഡന്‍. അത് കൊണ്ട് തന്നെ ലോക രാഷ്ട്രീയത്തെ കുറിച്ച് അദ്ദേഹത്തിന് കൃത്യമായ അറിവുണ്ട്.
Also read: ഹത്രാസ് സംഭവവും ആർഎസ്എസ്സിന്റെ ബലാത്സംഗ രാഷ്ട്രീയവും
ലോകത്തിന്റെ അധിക ഭാഗവും ഇന്ന് ജനാധിപത്യ രീതിയിലാണ് കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്. കുറച്ചു ഭാഗങ്ങള്‍ മാത്രമാണ് ഇപ്പോഴും മറ്റൊരു രീതി തുടരുന്നത്. ജനാധിപത്യ രീതിയിലേക്ക് മിഡില്‍ ഈസ്റ്റ് മാറണം എന്ന ആഗ്രഹം അമേരിക്കക്കില്ല എന്നാണു ലോക മാധ്യമങ്ങള്‍ പറയുന്നത്. തങ്ങളുടെ ഇച്ചകള്‍ക്ക് അനുസരിച്ച് മുന്നോട്ടു പോകുന്നവരെ അമേരിക്ക എന്നും അനുകൂലിക്കും. അടുത്ത കാലത്ത് വന്ന അമേരിക്കന്‍ പ്രസിഡന്റ്മാരില്‍ പ്രമുഖന്‍ എന്ന് ഒബാമയെ കുറിച്ച് പറയുമ്പോഴും ഈജിപ്തിലെ ആദ്യ ജനാധിപത്യ സര്‍ക്കാരിനെ സൈന്യം അട്ടിമറിക്കുമ്പോള്‍ സാക്ഷാല്‍ ഒബാമയും നിശബ്ദതയുടെ മൂടുപടത്തിലായിരുന്നു എന്നതു ചരിത്രം.
ട്രമ്പ് അധികാരത്തില്‍ നിന്നും പുറത്തു പോകുക എന്നത് ആര്‍ക്കെങ്കിലും ഗുണം ചെയ്യുമെങ്കില്‍ അത് ഇറാന് മാത്രമാകും. ഇറാനുമായുള്ള ആണവ കരാര്‍ വിഷയത്തില്‍ ഒബാമ നടപ്പാക്കിയ കാര്യങ്ങള്‍ ട്രമ്പ് സ്വയം ഇല്ലാതാക്കിയിരുന്നു. പകരം ഇറാന്റെ മേലുള്ള ഉപരോധം കൂടുതല്‍ കടുപ്പിച്ചു. ഇറാനെ ഈ രീതിയില്‍ പൂട്ടേണ്ട എന്ന അഭിപ്രായമാണ് സ്വതവേ ഡെമോക്രാറ്റുകള്‍ക്ക് എന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. ഇസ്രായേല്‍ അറബ് രാജ്യങ്ങളുമായി ബന്ധം പുതുക്കിയ കാലത്ത് ഇറാന്‍ വിഷയത്തില്‍ ബൈഡന്‍ ഒരു ഇറാന്‍ അനുകൂല നിലപാട് സ്വീകരിക്കും എന്ന് വിശ്വസിക്കാന്‍ പ്രയാസം എന്നാണ് മാധ്യമങ്ങള്‍ പറയുന്നതും.
Also read: നഗോര്‍ണോ-കരാബാഹ്; വെടിയൊച്ച നിലക്കുമോ ?
അതെ സമയം ട്രമ്പ് വീണ്ടും അധികാരത്തില്‍ വന്നാല്‍ അമേരിക്കന്‍ മുസ്ലിംകളുടെ അവസ്ഥ എന്താകും എന്നൊരു ചര്‍ച്ചയും മാധ്യമങ്ങളില്‍ കാണാം. ഇന്ത്യയില്‍ സംഘ പരിവാര്‍ പോലെ മുസ്ലിം വിരുദ്ധ മനസ്സിന്റെ ആളുകളാണ് പടിഞ്ഞാറുള്ള വലതു പക്ഷ തീവ്രവാദികള്‍. നേരേന്ദ്ര മോഡി ഒരിക്കല്‍ പോലും ഇന്ത്യന്‍ വലതു പക്ഷ തീവ്രവാദത്തെ തള്ളിപ്പറഞ്ഞില്ല എന്നത് പോലെ ട്രമ്പും അവിടെയുള്ള വലതു പക്ഷ തീവ്രവാദത്തെ അപലപിച്ചില്ല എന്നതും ശ്രദ്ധേയമാണ്. അവസാനം നടന്ന സംവാദത്തില്‍ പോലും അവരെ പ്രശംസ കൊണ്ട് പൊതിയാനാണ് ട്രമ്പ് സമയം കണ്ടത്. തന്റെ ഒന്നാം വരവിന്റെ ആദ്യ നാളുകളില്‍ ഇസ്ലാമിനെ മുന്നില്‍ നിര്‍ത്തി ചില കളികള്‍ ട്രമ്പ് നടത്തിയിരുന്നു. അടുത്ത വരവോടെ ഇന്ത്യയില്‍ സംഘ പരിവാര്‍ നടത്തുന്ന സമാനതകള്‍ അവിടെയും കാണാം എന്നാണു നിരീക്ഷണം.
ഇസ്ലാമോഫോബിയയുടെ തീവ്രത കുറയ്ക്കാന്‍ ഒബാമ കാലത്തിനു കഴിഞ്ഞു എന്നൊരു നിരീക്ഷണം ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ പങ്കുവെക്കുന്നു. ട്രമ്പ് കാലത്ത് അത് വീണ്ടും സജീവമായി എന്നും പറയപ്പെടുന്നു. ഇസ്ലാം പേടി എന്നതില്‍ നിന്നും “ വ്യവസ്ഥാപിതമായ വംശീയത” എന്ന് പല മാധ്യമ പ്രവര്‍ത്തകരും ഈ അവസ്ഥയെ സൂചിപ്പിച്ചിരുന്നു. ഒരു വ്യാഴവേട്ടത്തിനു ശേഷം വീണ്ടും ഇസ്ലാമോഫോബിയ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായി വരുന്നു എന്നതാണ് ഇക്കൊല്ലത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇസ്ലാമോഫോബിയ അമേരിക്കന്‍ രാഷ്ട്രീയത്തിലെ “ ബ്ലാങ്ക് ചെക്ക്” എന്നാണു അറിയപ്പെടുന്നത്. എപ്പോള്‍ വേണമെങ്കിലും സംഖ്യ എഴുതി അത് പണമാക്കാന്‍ കഴിയും. ഇസ്രയേലിന് “ Unconditional support” നല്‍കാന്‍ ഒരു കാരണം കൂടിയാണ് ഇസ്ലാമോഫോബിയ എന്ന് മനസ്സിലാക്കുന്നവരുമുണ്ട്. ജയിച്ചാല്‍ തങ്ങളുടെ നിലാപാടും ഇസ്രായേലിന് “ Unconditional support” ആകുമെന്ന് ജോ ബൈഡനും കമലാ ഹാരിസും പ്രഖ്യാപിച്ചിട്ടുണ്ട്.
Also read: ഹത്രാസിലേക്കുള്ള വഴികളും യു.എ.പി.എ ഭീതിയില്‍
അതെ സമയം ഒബാമയും അന്നത്തെ വൈസ് പ്രസിഡന്റ് ബൈഡനും ഇസ്രായേല്‍ ക്രൂരതകള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ പിന്നിലായിരുന്നില്ല . 9/11 നു ശേഷം ജനിച്ച ഒരു അമേരിക്കന്‍ പൗരന്‍ മനസ്സിലാക്കിയിരിക്കാന്‍ സാധ്യത ലോകത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം സദ്ദാം ഹുസൈന്‍ മാത്രമാണ് എന്നാകും. അത്രമേല്‍ കാര്യങ്ങള്‍ അവിടെ മാറിയിരിക്കുന്നു. തന്റെ എതിരാളിയായ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിനെ കമ്യുണിസ്റ്റ് എന്നാണ് ട്രമ്പ് വിളിക്കാന്‍ ശ്രമിക്കുന്നത്. എതിരാളിയെ “ ഫാര്‍ ലെഫ്റ്റ്” എന്ന പ്രയോഗം വഴിയും ട്രമ്പ് അഭിസംബോധന ചെയ്തിരുന്നു.
മൊത്തത്തില്‍ അമേരിക്കന്‍ ഭരണമാറ്റം കൊണ്ട് വല്ലതും സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത് ആഭ്യന്തര രംഗത്ത് മാത്രമാകും. അതിലപ്പുറം വിദേശകാര്യ രംഗത്ത് എടുത്തു പറയാന്‍ കഴിയുന്ന ഒരു മാറ്റവും ലോകം പ്രതീക്ഷിക്കുന്നില്ല. മൂന്നര മില്യനാണ് അമേരിക്കന്‍ മുസ്ലിംകളുടെ എണ്ണം. അമേരിക്കന്‍ ജൂതരുടെ എണ്ണം അഞ്ചര മില്യനും. ലോകത്ത് മുസ്ലിം ഭൂരിപക്ഷമുള്ള അമ്പതോളം രാജ്യങ്ങള്‍ നിലവിലുണ്ട്. എന്നിട്ടും അവര്‍ ഒരാളുടെ നിലപാടിനെയും സ്വാധീനിക്കാന്‍ മാത്രമായില്ലെങ്കില്‍ അതില്‍ നിന്നും നാമെന്തു മനസ്സിലാക്കണം. “ പ്രവാചകന്‍ പറഞ്ഞ വെള്ളത്തിലൂടെ ഒലിച്ചു പോകുന്ന ചപ്പു ചവറുകള്‍” എന്ന ഉപമ അത്ര ശരിയാകും.