ഇപ്പോള്‍ ഒരു വിലയിരുത്തല്‍ അപക്വമാണ്. ബീഹാറില്‍ എന്‍ ഡി എ മുന്നണി അധികാരം നിലനിര്‍ത്തിയിരിക്കുന്നു. ബി ജെ പിയും ഇടതു പാര്‍ട്ടികളും നെട്ടമുണ്ടാക്കുമ്പോള്‍ കൊണ്ഗ്രസ്സും ഭരണ കക്ഷിയായ ജെ ഡി യു വും നഷ്ടക്കാരുടെ പട്ടികയിലാണ്. മഹാസഖ്യം വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍. യഥാര്‍ത്ഥ വിജയം വന്നപ്പോള്‍ മഹാസഖ്യം ഒരിക്കല്‍ കൂടി പരാജയമറിഞ്ഞു.
ജയപരാജയങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വിശകലനം ചെയ്യേണ്ടി വരും. സോഷ്യലിസത്തില്‍ നിന്നും ജാതി രാഷ്ട്രീയത്തിലേക്കും പിന്നീട് സംഘ പരിവാര്‍ രാഷ്ട്രീയത്തിലേക്കും ബീഹാര്‍ മാറിപ്പോകുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത്. ഒരിക്കല്‍ ബി ജെ പി, ജെ ഡി യുവിന്റെ സഖ്യ കക്ഷിയായിരുന്നു. പക്ഷെ ഇന്ന് ജെ ഡി യു വിനെ അവര്‍ മറികടന്നിരിക്കുന്നു. ഒരിക്കല്‍ ഇതേ രീതി അവര്‍ കര്‍ണാടകത്തില്‍ പരീക്ഷിച്ചു. അന്നും കൂടെ കുമാരസ്വാമിയുടെ പാര്‍ട്ടിയായിരുന്നു. കുറച്ചു കാലം കൊണ്ട് അവര്‍ സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തി നേടി.
Also read: ആഇശയുടെ വിവാഹപ്രായവും വിമർശകരുടെ ഇരട്ടത്താപ്പും – 2
ബീഹാറില്‍ കൂടുതല്‍ ക്ഷീണം പറ്റിയത് കോണ്ഗ്രസ് പാര്‍ട്ടിക്കാണ്. കൂടുതല്‍ ഗുണം ലഭിച്ചത് ഇടതു കക്ഷികള്‍ക്കും. എന്ത് കൊണ്ട് തോറ്റു എന്നത് ഒരു തിരഞ്ഞെടുപ്പ് വിഷയത്തില്‍ പ്രാധാന്യമാണ്. ആ കാരണം കണ്ടെത്തിയാല്‍ മാത്രമാണ് അത് തിരുത്തി മുന്നോട്ട് പോകാന്‍ പാര്‍ട്ടികള്‍ക്ക് കഴിയൂ. പലപ്പോഴും യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പാര്‍ട്ടികളും മുന്നണികളും ശ്രമിക്കാറില്ല. അവര്‍ മുന്‍ കൂട്ടി തയ്യാറാക്കി വെച്ച കാരണം പുറത്തു പറയുന്നു എന്നുമാത്രം. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ അവസാന ഫലം വന്നിട്ടില്ല. പക്ഷെ എന്ത് കൊണ്ട് പുറകോട്ടു പോയി എന്നതിന് പലരും ഉത്തരം കണ്ടെത്തിയിരിക്കുന്നു.
ബീഹാറില്‍ മഹാസഖ്യത്തിന്റെ തോല്‍വിയുടെ കാരണം ചിലരില്‍ മാത്രമായി ചുരുക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നു മുന്നണികളാണ് ഇക്കൊല്ലം ബീഹാറില്‍ മത്സരിച്ചത്. ആര്‍ ജെ ഡി യുടെ നേതൃത്വത്തില്‍ മഹാസഖ്യം, ജെ ഡി യു വിന്‍റെ കീഴില്‍ എന്‍ ഡി എ, മൂന്നാം മുന്നണി എന്ന പേരില്‍ ചെറു കക്ഷികള്‍ ചേര്‍ന്ന മറ്റൊരു സഖ്യവും. Grand Democratic Secular Front എന്ന മൂന്നാം സഖ്യത്തില്‍ ബി എസ് പി, RLSP, ഒവൈസിയുടെ AIMIM എന്നിവ ഉള്‍പ്പെടുന്നു. രണ്ടു മുന്നണികളും ഒപ്പം കൂട്ടാന്‍ തയ്യാറായില്ല എന്നതാണു മൂന്നാമത്തെ ഒരു മുന്നണി രൂപം കൊള്ളാന്‍ കാരണം. മൂന്നാം മുന്നണിക്ക് കാര്യമായ ചലനമൊന്നും ബീഹാറില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അതെ സമയം അഞ്ചോളം മണ്ഡലങ്ങളില്‍ ( ഇതുവരെ) AIMIM സ്ഥാനാര്‍ഥികള്‍ ജയിച്ചിട്ടുണ്ട്.
മൂന്നാം മുന്നണിയെ ഒവൈസിയുടെ തലയിലേക്ക് മാത്രം ചുരുക്കുന്നത് നീതിയല്ല. മൊത്തം ഇതുപത് സീറ്റിലാണ് ഒവൈസിയുടെ പാര്‍ടി മത്സരിച്ചത്. അതില്‍ കൂടുതലും സീമാഞ്ചല്‍ മേഖലയിലാണ്. അതില്‍ തന്നെ അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളത് മൂന്ന്‍ സീറ്റുകള്‍ മാത്രമാണെന്ന് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആ പ്രവചനത്തെ ഇപ്പോള്‍ കാറ്റില്‍ പരത്തിയിരിക്കയാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ മാധ്യമ ശ്രദ്ധ നേടിയ മത്സരം സീമാഞ്ചല്‍ മേഖലയിലാണെന്നു പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല മൂന്നാം മുന്നണിയിലെ ഒന്നും രണ്ടും പാര്‍ട്ടികള്‍ക്ക് കാര്യമായ ഒന്നും നേടാന്‍ കഴിഞ്ഞിട്ടില്ല എന്നതു കൂടി ചേര്‍ത്ത് വായിക്കണം.
Also read: “അല്ല, അത് ഒരു മനുഷ്യന്റേതാണ്”
ബീഹാറിലെ തന്നെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മേഖലയാണ് സീമാഞ്ചല്‍ പ്രദേശം. കിഷന്‍കഞ്ചു, ആരാരിയ, പൂര്‍ണിയ കൈത്താര്‍ എന്നീ നാല് ജില്ലകള്‍ ചേര്‍ന്നതാണ്. ബീഹാറിലെ മുസ്ലിം ഭൂരിപക്ഷ ജില്ലകള്‍ എന്ന പ്രത്യേകതയും ഈ ജില്ലകള്‍ക്കുണ്ട്. ഹിന്ദു പത്രത്തിന്റെ ലേഖകന്‍ ശഹാന മുനാസിര്‍ നടത്തിയ പഠനത്തില്‍ ബീഹാറിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളോട് എങ്ങിനെ പ്രതികരിക്കുന്നു എന്നതിന്റെ കൃത്യമായ രൂപമാണ് സീമാഞ്ചല്‍ എന്ന് പറയുന്നുണ്ട്. പ്രദേശത്തെ സാക്ഷരത അമ്പത് ശതമാനമാണ്. അതെ സമയം ബീഹാറിലെ സാക്ഷരത അറുപത്തിയഞ്ചു ശതമാനമാണ്. district GDP പതിനായിരം രൂപയാണ്, അതെ സമയം സംസ്ഥാനത്തിന്റെതു പതിനയ്യായിരം രൂപയും. മുസ്ലിംകള്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളില്‍ കാര്യങ്ങള്‍ ഇതിലും കൂടുതല്‍ മോശമാണ്. കിഷന്‍ഗഞ്ച് പ്രദേശത്തെ മുസ്ലിം ജനതയില്‍ അമ്പത് ശതമാനവും ദാരിദ്യ രേഖക്ക് താഴെയാണ്.
പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ രാജ്യത്തിന് മുന്നില്‍ കൊണ്ട് വരാന്‍ കഴിഞ്ഞു എന്നതാണ് ഒവൈസി മുന്നോട്ടു വെക്കുന്നത്. പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ തന്നെയാണ് ഉവൈസിക്ക് അവിടെ വേര് ഉണ്ടാക്കിയതും. ജയിച്ചാല്‍ സീമാഞ്ചല്‍ വികസന മേഖല പ്രഖ്യാപിക്കുമെന്നും ആര്‍ ജെ ഡി പ്രഖ്യാപിച്ചിരുന്നു. ഒവൈസിയുടെ പാര്‍ടി മത്സരിച്ചത് കൊണ്ട് മാത്രമാണ് സംഘ പരിവാര്‍ അധികാരത്തില്‍ വന്നത് എന്ന പ്രയോഗം എത്ര മാത്രം ശരിയാണ് എന്നത് മൊത്തം തിരഞ്ഞെടുപ്പ് ഫലം വിശകലനം നോക്കി മാത്രമേ പറയാന്‍ കഴിയൂ. സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങളിലും മഹാസഖ്യത്തിലെ രണ്ടാം ഘടകമായ കോണ്ഗ്രസ് മാന്യമായി മത്സരിച്ചിട്ടില്ല. മത്സരിച്ച അധികം സ്ഥലങ്ങളിലും അവര്‍ പരാജയം അറിഞ്ഞിരിക്കുന്നു.
Also read: മരണം ഉറപ്പായാല്‍ ചെയ്യേണ്ട പത്ത് കാര്യങ്ങള്‍
മാത്രമല്ല ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലും കൊണ്ഗ്രസ്സിനു വേണ്ട രീതിയില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ബി ജെ പി വലിയ മുന്നേറ്റമാണ് അവിടങ്ങളില്‍ നടത്തിയത്. അപ്പോള്‍ ബീഹാറിലെ ഒരു ചെറു പ്രദേശത്തിന്റെ മാത്രം വിഷയമായി ഈ പരാജങ്ങളെ കാണരുത്. വടക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്ലിം രാഷ്ട്രീയം മുസ്ലിം ലീഗിന് ശേഷം പച്ചപിടിച്ചിട്ടില്ല. അവരെന്നും ഏതെങ്കിലും ദേശീയ പാര്‍ട്ടികളുടെ തണലില്‍ ജീവിച്ചു പോന്നു. കൊണ്ഗ്രസ്സായിരുന്നു അതില്‍ മുഖ്യം. കോണ്ഗ്രസ് മുസ്ലിംകളോട് അനീതി കാണിച്ചു എന്ന തിരിച്ചറിവില്‍ മുസ്ലിംകള്‍ കൂട്ടത്തോടെ കൊണ്ഗ്രസ്സിനെ കൈവിട്ടു. പിന്നെ അവരുടെ രക്ഷകര്‍ പ്രാദേശിക പാര്‍ട്ടികളായി. ബംഗാളിലെ ഇടതു പക്ഷവും മറ്റു പ്രാദേശിക പാര്‍ട്ടികളും തങ്ങളുടെ വളര്‍ച്ചയില്‍ ശ്രദ്ധ വെക്കുന്നില്ല എന്ന തിരിച്ചറിവിലാണ് പുതിയ പരീക്ഷണവുമായി ഒവൈസി രംഗത്ത് വന്നത്. മുസ്ലിം ഭാഗത്ത് നിന്നും സംസാരിക്കാന്‍ പാര്‍ലിമെന്റില്‍ മറ്റാരുമില്ല എന്നതും അദ്ദേഹത്തിന്റെ ഖ്യാതി വളര്‍ത്തി. അത് കൊണ്ട് തന്നെ മുസ്ലിംകള്‍ അദ്ദേഹത്തില്‍ ഒരു രക്ഷകനെ കണ്ടു.
ബി ജെ പിയെ മുഖ്യ ശത്രുവായി ഒവൈസിയും കണക്കാക്കുന്നു. സംഘ പരിവാര്‍ സംഘ വിരുദ്ധര്‍ എന്ന നിലയില്‍ വീതിക്കപ്പെട്ട ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒവൈസിയുടെ പരീക്ഷണം ഒരു പരിധിവരെ സംഘ പവിവാരിനെ സഹായിക്കും. അതെ സമയം അദേഹത്തെ കൂടി ചേര്‍ത്ത് നിര്‍ത്തി ഫാസിസത്തെ എതിര്‍ക്കാന്‍ പലപ്പോഴും മതേതര പാര്‍ട്ടികള്‍ വിമുഖത കാണിക്കുന്നു. ശിവസേനയെ ബി ജെ പി ക്കെതിരെ ഒപ്പം കൂട്ടാമെങ്കില്‍ അതെ ബി ജെ പിക്കെതിരെ ഒവൈസിയെയും ഒന്നിച്ചു നിര്‍ത്താം. വടക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഖ്യധാര പാര്‍ട്ടികള്‍ സ്വയം കൈക്കൊള്ളുന്ന ഹിന്ദുത്വ നിലപാടുകള്‍ മുറിച്ചു കടക്കാന്‍ കൊണ്ഗ്രസ്സിനു കഴിയുന്നില്ല എന്നിടത്താണ് യഥാര്‍ത്ഥ ദുരന്തം കിടക്കുന്നതും.
Also read: എന്തുകൊണ്ട് സഞ്ചാര സാഹിത്യം
കോണ്ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തില്‍ സംഘ പരിവാര്‍ ഉറച്ചു നില്‍ക്കുകയാണ്. അതെ സമയം സംഘ പരിവര്‍ മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കാന്‍ മതേതര കക്ഷികള്‍ തയ്യാറാകുന്നില്ല എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന അപജയത്തിന്റെ മുഖ്യ കാരണവും. ബീഹാര്‍ മറ്റൊരു ദിശയിലേക്ക് മാറിയിരിക്കുന്നു. ബീഹാര്‍ മണ്ണ് സംഘ പരിവാറിനെ സ്വീകരിക്കാന്‍ തയ്യാറായി എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കുന്ന സന്ദേശം അത്ര സുഖകരമാകില്ല എന്നുറപ്പാണ്. കൂടാതെ രാജ്യത്തു നടന്ന ഉപ തിരഞ്ഞെടുപ്പുകളിലും ഭരണ കക്ഷി മുന്നിലാണ്. കൊണ്ഗ്രസ്സിനു എവിടെയും കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല എന്നത് അടുത്ത ദിനങ്ങളില്‍ സര്‍ക്കാരിനെ കൂടുതല്‍ ജനാധിപത്യ വിരുദ്ധതയിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്.