എന്റെ ബാല്യകാലം കൊടിയ ദാരിദ്രത്തിന്റെതായിരുന്നു. അതിനാല്‍ തന്നെ കാരക്കുന്നിലെ പുലത്ത് ഗ്രാമത്തില്‍ നിന്ന് നടന്നാണ് മഞ്ചേരി ഹൈസ്‌കൂളിലേക്ക് പോയിരുന്നത്. രാവിലേയും വൈകുന്നേരവുംമായി ഇരുപത്തൊന്ന് കിലോമീറ്ററോളം നടക്കേണ്ടതുണ്ടായിരുന്നു. അക്കാലത്തെ റമദാന്‍ കഠിനമായ ചൂടുളള വേനലിലായിരുന്നു. ഒരുദിവസം സ്‌കൂളില്‍നിന്ന് മടങ്ങവെ പതിവുപോലെ തൃക്കലങ്ങോട് പളളിപടിയില്‍ അസ്വര്‍ നമസ്‌കാരത്തിനായി വുദു എടുക്കാന്‍ കുളത്തിലിറങ്ങി. കൂടെ ജേഷഠസഹോദരന്‍ അഹ്മദ് കുട്ടിയുമുണ്ടായിരുന്നു. ഞങ്ങള്‍ ഒന്നിച്ചിരുന്നു വുദു എടുക്കവെ ശക്തമായ ദാഹം കാരണം വായിലൊഴിച്ച വെളളത്തില്‍ നിന്ന് അല്‍പം കഴിച്ചു. അടുത്തിരിക്കുന്ന സഹോദരന്‍ ഉള്‍പെടെ അന്ന് അതാരും അറിഞ്ഞിരുന്നില്ല. അല്ലെങ്കിലും വുദുവിനു വേണ്ടി വായില്‍ വെളളമൊഴിക്കുമ്പോള്‍ അതില്‍ നിന്ന് ഇത്തിരികുടിച്ചാല്‍ ആരു അറിയില്ലല്ലോ. എന്നാല്‍ അല്ലാഹു എന്റെ ഈ തെറ്റുകാണുകയും അറിയുകയും ചെയ്തിരിക്കുമല്ലോ എന്ന ചിന്ത എന്നെ വേട്ടയാടാന്‍ തുടങ്ങി. ഒരുപാടുതവണ അല്ലാഹുവിനോട് മാപ്പപേക്ഷിക്കുകയും പൊറുക്കലിനെതേടുകയും ചെയ്തു.
ലോകത്തുള്ള മുഴുവന്‍ വിശ്വാസികളും വ്രതവേളയില്‍ ഒരുതുള്ളി വെള്ളമോ ഒരുവറ്റോ വയറിലെത്താതിരിക്കാന്‍ തികഞ്ഞ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുന്നു. ഭൂമിയില്‍ ആരും അറിയുകയില്ലെങ്കിലും അല്ലാഹു അറിയുമെന്ന വിശ്വാസവു ബോധവുംമാണ് ഇതികാരണം. ഈ ബോധം ജീവിത്തിലുടനീളം ഉണ്ടാക്കലാണ് നോമ്പിന്റെ ലക്ഷം. അതുസാധ്യമായാല്‍ മനുഷ്യന്‍ തെറ്റുകുറ്റങ്ങളില്‍ നിന്ന് പൂര്‍ണമായും മോചിതനായി വിശുദ്ധജീവിത്തിന്റെ ഉടമകളായിത്തീരുന്നു.
അല്ലാഹു കാണുകയും അറിയുകയും ചെയ്യുമെന്നതിനാല്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന സൂഷ്മതക്കാണലോ തഖ്‌വാ എന്നുപറയുന്നത്. ഇതു തേടിയെടുക്കലാണ് വ്രതാനുഷ്ഠാനത്തിന്റെ ലക്ഷ്യമെന്ന് ഖുര്‍ആന്‍ തന്നെ വെക്തമാക്കിയതാണ്. കല്ലും മുളളും ചില്ലുമൊക്കെ നിറഞ്ഞവഴികളിലൂടെ നഗ്നപാദനായി നടക്കുമ്പോള്‍ അതൊന്നും കാലില്‍ തറക്കാതിരിക്കാന്‍ കാണിക്കുന്ന ജാഗ്രതയാണത്. കഠിനമായ വിശപ്പും കൊടിയ ദാഹവുമുളളപ്പോഴും അന്നപാനീയങ്ങളില്‍ നിന്നൊന്നും അകത്താക്കാതിരിക്കാന്‍ നോമ്പുകാരന്‍ പുലര്‍ത്തുന്ന സൂഷ്മതക്കുപ്രേരകമായ അല്ലാഹുവെക്കുറിച്ചുളള ബോധവും ബോധ്യവും ജീവിത്തെ അടക്കിഭരിക്കുമ്പോഴേ ഇതുസാധ്യമാവുകയുള്ളു.