Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയുടെ ഇസ്രായേല്‍ ദാസ്യം

isrel-loby-book-review.jpg

പാശ്ചാത്യ പ്രസാധകരില്‍ നിന്നുമുള്ള ഒരു അത്യപൂര്‍വ പുസ്തകങ്ങളില്‍ ഒന്നാണ് ജോണ്‍ ജെ മിയര്‍ഷെയിമറും സ്റ്റീഫന്‍ എം വാള്‍ട്ടും ചേര്‍ന്ന് രചിച്ച ഇസ്രായേല്‍ ലോബിയും അമേരിക്കന്‍ വിദേശനയവും എന്ന പുസ്തകം. ഇസ്രായേല്‍ ലോബിയെ നിര്‍വചിക്കാന്‍ (ഈ പുസ്തകം ഇസ്രായേല്‍ ലോബി എന്ന പദം മാത്രമേ ഉപയോഗിക്കുന്നുള്ളു) ധൈര്യപ്പട്ടിട്ടുള്ള അപൂര്‍വം പുസ്തകമാണിത്. അമേരിക്കയിലെ സയണസിസ്റ്റ് ലോബിയുടെ പരിണാമം, ഓരോ സാങ്കല്‍പിക ഇടനാഴികളിലെയും ആയുധ വിപുലീകരണം, അമേരിക്കയുടെ വിദേശനയത്തിന്റെ മുക്കുമൂലകളും വിള്ളലുകളും തുടങ്ങി ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യത്തിനകത്ത് ഏറ്റവും സ്വാധീനമുള്ള വിഭാഗമായിത്തീരാന്‍ എങ്ങനെ സയണിസ്റ്റ് ലോബിക്ക് കഴിഞ്ഞു എന്നതിന്റെ മുഴുവന്‍ വശങ്ങളും ഈ പുസ്തകം നിര്‍ഭയം പരിശോധനക്ക് വിധേയമാക്കുന്നു.

അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനത്തിലധികം വരില്ല രാജ്യത്തെ ആകെ ജൂതന്മാരുടെ എണ്ണം. ഇവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ വിദ്യാസമ്പന്നരും അഭിവൃദ്ധിയുള്ളവരുമാണ്. കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ഇല്ലിനോയിസ്, ന്യൂ ജേഴ്‌സി, ന്യൂയോര്‍ക്, പെന്‍സില്‍വാനിയ തുടങ്ങിയ പ്രധാന സ്റ്റേറ്റുകളില്‍ അവിടുത്തെ തെരഞ്ഞെടുപ്പുകളില്‍ ഉയര്‍ന്ന ഉത്പാദനക്ഷമതയുള്ള വിഭാഗവുമാണ് ഇവര്‍. ഇതാകട്ടെ അമേരികയില്‍ ആര് പ്രസിഡണ്ടാകണമെന്ന് നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു. ജൂതന്മാരാണ് ഇസ്രായേല്‍ ലോബിയുടെ കാമ്പ് എന്ന് പറയാമെങ്കിലും ഇവരെ വിശ്വാസത്തിന്റെയും സമുദായത്തിന്റയും അടിസ്ഥാനത്തില്‍ എളുപ്പത്തില്‍ നിര്‍വചിക്കാന്‍ പറ്റില്ല. ഒരുവലിയ വിഭാഗം ക്രിസ്ത്യാനികളും സയണിസ്റ്റ് ലോബിയുടെ ഭാഗമാണ്.

പ്രീണനവും സൗജന്യങ്ങളും
വളരെ ഗൗരവത്തില്‍ നാം മനസ്സിലാക്കേണ്ട വസ്തുത, അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയം രൂപവത്കരിക്കുന്നത് അമേരിക്കയിലുള്ള ഇസ്രായേല്‍ ലോബിയാണ്. 1981 ല്‍ ഒസിറാഖിലെ ഇറാഖിന്റെ ആണവ റിയാക്ടറില്‍ ഇസ്രായേല്‍ ബോംബിടുകയുണ്ടായി. ഇതേവര്‍ഷം ഡിസംബറില്‍ സിറിയയുടെ ഭാഗമായ ജൂലാന്‍ കുന്നുകള്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി, 1982 ല്‍ ലബനാന്‍ ആക്രമിക്കുകയും ഇതേവര്‍ഷം സെപ്റ്റംബറില്‍ സമാധാനത്തിനുവേണ്ടിയുള്ള റീഗന്‍ പദ്ധതി റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ എതിര്‍പ്പുകളൊന്നും ഉയര്‍ന്നില്ല. ഇതു മാത്രമായിരുന്നില്ല. ചര്‍ച്ചകള്‍ കൂടാതെ മറ്റു നിരവധി വഴികളിലൂടെ പ്രീണനങ്ങളും സൗജന്യങ്ങളും നല്‍കുന്നതിലേക്ക് ഇത് നയിച്ചു. ഇസ്രായേലും അമേരിക്കയും സംയുക്ത ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനം ആരംഭിച്ചത് 1996 ലാണ്. പെന്റഗണും ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയവും തമ്മില്‍ ഒരു ഇലക്ട്രാണിക് ഹോട്ട്‌ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചു, 1967 മുതല്‍ അമേരിക്കയുടെ മിസൈല്‍ മുന്നറിയിപ്പ് സംവിധാനം സാറ്റ്‌ലൈറ്റ് വഴി ഇസ്രായേലിനു ലഭ്യമാകാന്‍ തുടങ്ങി, 1950 മുതല്‍ രണ്ടു രാജ്യങ്ങളിലും ഇന്റലിജന്‍സ് വിവര കൈമാറ്റ ധാരണയമുണ്ട്, ഇസ്രായേലിനു വളരെ സജീവമായ രാസ-ജൈവായുധ കര്‍മ്മ പരിപാടികളുണ്ട് അതേസമയം തന്നെ ആണവനിരായുധീകരണ കരാറില്‍ ഇതുവരെയും ഒപ്പുവെച്ചിട്ടുമില്ല. ( ഇതിനു വിസമ്മതിച്ചതിന്റെ പേരില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുകയുണ്ടായി)

ഇതേസമയംതന്നെ അമേരിക്കന്‍ വിരുദ്ധമായ നടപടികള്‍ ഇസ്രായേല്‍ നിര്‍ദയം നടത്തുകയും ചെയ്തു. ഈജിപ്തിനും അമേരിക്കക്കുമിടയില്‍ തമ്മില്‍ അകല്‍ച്ചയുടെ വിത്തുപാകുക എന്ന ഉദ്ദേശ്യത്തോടുകൂടി ഈജിപ്തിലെ നിരവധി അമേരിക്കന്‍ ഓഫീസുകളില്‍ ഇസ്രായേല്‍ ഏജന്‍സികള്‍ ബോംബിട്ടു. ഇറാനില്‍ അമേരിക്കന്‍ ബന്ദികള്‍ ഉണ്ടായിരിക്കതന്നെ ഇസ്രായേല്‍ ഇറാനിന് ആയുധങ്ങള്‍ നല്‍കുകയുണ്ടായി. ലെബനാനിലെ ഇസ്രായേല്‍ തടവുകാരെ മോചിപ്പിച്ചതിനു പകരമെന്നോണം 1989 ല്‍ ഇസ്രായേല്‍ ഇറാനോട് 36 ദശലക്ഷം ഡോളറിന്റെ എണ്ണ വാങ്ങി. അമേരിക്കയുടെ മുഖ്യപ്രതിയോഗിയിയിട്ടുള്ള ചൈനക്ക് അമേരിക്കയുടെ ആയുധ സാങ്കേതിക വിദ്യ ഇസ്രായേല്‍ കൈമാറുകയും ചെയ്തതു. ഇതെല്ലാം തന്നെ അതിനു ഉദാഹരണങ്ങളാണ്.

ഔദാര്യങ്ങള്‍ തുടരുന്നു
എന്നാല്‍ അമേരിക്ക  പാരിതോഷികങ്ങള്‍ നല്‍കുന്നത് അനുസ്യൂതമായി തുടരുകയുണ്ടായി. 1972 ലും 2006ലും 42 അംഗ യു.എന്‍ സുരക്ഷ സമിതയില്‍ ഇസ്രയേലിനെ വിമര്‍ശിച്ചു പ്രമേയം അവതരിപ്പിക്കുന്നതിനെതിരെ അമേരിക്ക വീറ്റോ അധികാരം ഉപയോഗിക്കുകയുണ്ടായി. സമാന സമയത്ത് സുരക്ഷാസമിതിയിലെ മറ്റെല്ലാ സ്ഥിരാഗംങ്ങളും ഉപയോഗിച്ച അവരുടെ മൊത്തം വീറ്റോ അധികാരത്തേക്കാളും വലിയ സഖ്യയാണിത്. ഇസ്രായേലിന്റെ ഓരോ അധിനിവേശങ്ങള്‍ക്കും ഇത് കൂടുതല്‍ നയതന്ത്ര-സൈനിക-സാമ്പത്തിക സഹാങ്ങള്‍ ലഭ്യമാകുന്നതിന് കാരണമായി. അന്താരാഷ്ട്ര ആണവോര്‍ജ കമ്മീഷനില്‍ എല്ലാ വര്‍ഷവും അറബ് രാഷ്ട്രങ്ങളുടെ സമ്മര്‍ദങ്ങള്‍ക്കിടയിലും ഇസ്രായേലിന്റെ ആണവ പരീക്ഷണം അജണ്ടയായി കൊണ്ടുവരുന്നത് അമേരിക്ക തടഞ്ഞു. 1976 മുതല്‍ ആറ് ഇസ്രായേല്‍ പ്രധാനമന്ത്രിമാര്‍  അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയുണ്ടായി. ഇതാകട്ടെ മറ്റെല്ലാ രാജ്യങ്ങളെക്കാളും ഉയര്‍ന്നതാണ്.

കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നു
അമേരിക്കന്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് ജൂതന്മാരാണെന്ന ‘മിഥ്യയെ ഗ്രന്ഥകര്‍ത്താക്കള്‍ തുറന്നുകാട്ടുന്നു. എന്നാല്‍ ഇസ്രായേല്‍ ലോബി വളരെ നിശ്ശബ്ദമായി വ്യത്യസ്തമായ രീതികളില്‍ വിമര്‍ശകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ഇസ്രായേലിനെപ്പറ്റി വളരെ നല്ല ചിത്രം നിര്‍മ്മിച്ചെടുക്കുന്നതിന് അവര്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്നു. ജൂതായിസത്തിനെതിരായ വിമര്‍ശനങ്ങളെ മനസ്സിലാക്കുന്നതിന് നൂറുകണക്കിന് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെ അവരുടെ മുഴുവന്‍ ചെലവുകളും വഹിച്ചുകൊണ്ട് ഇസ്രായേലി ലോബിയെ കേള്‍ക്കുന്നതിനായി വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് യാത്രകള്‍ സംഘടിപ്പിക്കുന്നു. (അമിതോപയോഗം മൂലം വിലയിടിഞ്ഞുപോയ ഒന്നാണിത്); അതുപോലതന്നെ ഇസ്രായേല്‍ നിലവില്‍ ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ടരിക്കുകയാണെന്നും ഇത് രാജ്യത്തെ വലിയ പ്രതിസന്ധിയാണെന്നും ഇതില്‍ നിന്നും മോചിപ്പിച്ച് രാജ്യത്തിന് സ്വന്തമായ നിലനില്‍പും ജീവനസാമര്‍ഥ്യവും അനിവാര്യമാണെന്നും വരച്ചുകാട്ടാന്‍ നിക്ഷിപ്ത താത്പര്യം വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ 2005ല്‍ നടത്തിയിട്ടുള്ള ഗവേഷണ സര്‍വേ വ്യക്തമാക്കുന്നത് അമേരിക്കയുടെ ഇസ്രായേല്‍ പിന്തുണയാണ് ആഗോള അസംതൃപ്തിക്കുള്ള പ്രധാനകാരണമെന്ന് 39 ശതമാനം അമേരിക്കക്കാരും കണക്കാക്കുന്നു എന്നതാണ്. ഇസ്രായേലിനെതിരായ വിമര്‍ശനങ്ങള്‍ ഇസ്രായേല്‍ ഉദ്ദേശിച്ചതിലും വലിയ അര്‍ഥത്തില്‍ തങ്ങള്‍ക്ക് അനുഭാവം വളര്‍ത്തിയെടുക്കന്നതിനും അതുവഴി വിപണിയുണ്ടാക്കിയെടുക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ദുര്‍ബലമായ അറബ് ലോബി
അമേരിക്കയിലെ ഇസ്രായേല്‍ ലോബിയെ വളരെ സമ്പന്നമായ അറബ് രാജ്യങ്ങള്‍ എന്തുകൊണ്ട് എതിര്‍ക്കുന്നില്ല എന്ന ചോദ്യത്തിന് വളരെയധികം പ്രസക്തിയുണ്ട്. അറബ് ലോബി എന്നത് പ്രധാനമായും പ്രതിനിധീകരിക്കുന്നത് അറബ് അമേരിക്കകാരാണ്. അവര്‍ വളരെ ദുര്‍ബലരും വ്യത്യസംഘടനകളാല്‍ ഭിന്നിക്കപ്പെട്ടവരും ഇസ്രായേല്‍ ലോബിയെ ശ്രദ്ധിക്കാന്‍ കഴിയാത്തവരുമാണ്. അറബ് തദ്ദേശീയരല്ല അമേരിക്കയെ പിന്തുണക്കുന്നത് അവര്‍ ആളുകളെ വിലക്കെടുക്കുകയാണ് ചെയ്യുന്നത്. അറബ് രാജ്യങ്ങള്‍ എണ്ണ വിതരണം നിര്‍ത്തുന്നതുപോലും ഇവര്‍ക്ക് ദോഷമായി ബാധിക്കുന്നില്ല. കാരണം ഇത് അറബ് ശൈഖുമാരുടെ സ്ഥാനചലനത്തിലേക്കാവും നയിക്കുക അവര്‍ക്കാകട്ടെ അധികാരത്തില്‍ തുടരണമെങ്കില്‍ എണ്ണവരുമാനം അനിവാര്യവുമത്രെ. രണ്ടാമതായി, പല അറബ് ശൈഖുമാരുടെയും ഗണ്യമായ നിക്ഷേപങ്ങളുളളത് അമേരിക്കയിലാണ്. അതുകൊണ്ടു തന്നെ അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യമുണ്ടായാല്‍ അത് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക അറബ് ശൈഖുമാര്‍ക്കായിരിക്കും. മൂന്നാമതായി എണ്ണവിതരണത്തില്‍ ഇടുവുണ്ടായാല്‍ അത് കൂടുതല്‍ ആകര്‍ഷണീയമായ മറ്റു സമാന്തര ഊര്‍ജങ്ങളുടെ കണ്ടുപിടുത്തിലേക്ക് നയിച്ചേക്കും.

പാദസേവയെപ്പറ്റിയൊരു പുനരാലോചന
രണ്ടു പതിറ്റാണ്ടോളമായി പശ്ചിമേഷ്യയിലെ ഇസ്രായേലിന്റെ ശത്രുക്കള്‍ അവര്‍ക്കെതിരെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. അമേരിക്കയാകട്ടെ ഈ വിഷയത്തില്‍ ഗഹനമായ മയക്കത്തിലാണെതാനും. ഇറാഖ് പൂര്‍ണമായി തകരുകയും രാജ്യം സദ്ദാമിന്റെ കീഴിളായിരുന്നപ്പോഴുള്ളതിനു ഭിന്നമായി ഇറാന്റെ ആജ്ഞാനുവര്‍ത്തികളായ ആളുകള്‍ക്ക് അനുസൃതമായി ഭരണം നടത്തുകയും ചെയ്യുന്നു. സിറിയയില്‍ അഞ്ചു വര്‍ഷത്തെ സിവില്‍ യുദ്ധത്തിനു ശേഷം ഈ അടുത്ത കാലത്തായി രാജ്യത്തെ ന്യൂനപക്ഷമായ ശിയാക്കള്‍ക്ക അനുകൂലമായി ബശ്ശാറുല്‍ അസദ് ഭരണകൂടം മാറുന്നു. ഹിസ്ബുല്ല, നസ്‌റുല്ല, ഹമാസ് പോലുള്ള അമേരിക്കന്‍ വിരുദ്ധ പോരാട്ട ശക്തികള് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ളതിനേക്കാളും ഇന്ന് കൂടുതല്‍ ശക്തരായിത്തീര്‍ന്നു. അല്‍ഖാഇദ, അല്‍ ജിഹാദ് അല്‍ ഇസ്‌ലാമി, ഐ.എസ് പോലുള്ള ഭീകരവാദസംഘടനകള്‍ അനിയന്ത്രിതമായ കുഴപ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. അമേരിക്ക വളരെ വേഗത്തില്‍ തന്നെ പശ്ചിമേഷ്യയെ അവര്‍ ഉദ്ദേശിച്ച രീതിയിലേക്ക്‌ മാറ്റിയെടുക്കുകയെന്നതില്‍ നിന്ന് മാറുകയും മുമ്പ് ഭരണം നടത്തിയിരുന്ന ഭരണാധികാരികളേക്കാള്‍ കൂടുതലായി ഇപ്പോള്‍ സ്വതന്ത്ര ശക്തികള്‍ ഇസ്രായേലിന്റെ സുരക്ഷയെപ്പറ്റി ഒത്തുതീര്‍പ്പുകള്‍ നടത്തുവാനും തുടങ്ങി. എന്നിട്ടും അമേരിക്കക്ക് ഇനിയും ഇസ്രായേല്‍ ദാസ്യം അവസാനിപ്പിക്കാറായിട്ടില്ലേ?

വിവ: റഈസ് വേളം

 

Related Articles